ബിന്ദു പ്രകാശ് (സൗദി അറേബ്യ)
ഒരിക്കല്‍ വളരെ ഭക്തനായ ഒരു വയോധികന് ജീവിച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രാർത്ഥനാമുറിയിൽ അദ്ദേഹം ഇരുന്നു പ്രാർത്ഥിക്കുന്ന പയയ്ക്കു അഭിമുഖമായി ഒരു കസേര ഇട്ടിരുന്നു. ആ കസേരയില്‍ ഇരിക്കുന്ന വ്യക്തിയോട് സംസാരിക്കുന്ന പോലെയാണ് അദ്ദേഹം ദിവസവും പ്രാർത്ഥിച്ചിരുന്നത്.
അതിനെ പറ്റി ചോദിച്ച മകനോട് അദ്ദേഹം പറഞ്ഞു “ഞാൻ പ്രാർത്ഥിക്കുമ്പോൾ ദൈവത്തെ ആ കസേരയിൽ ക്ഷണിച്ചിരുത്തും അതിനു ശേഷം ഒരു സ്നേഹിതനപ്പോലെ അവനോട് സംസാരിക്കും” എന്നു.
പ്രയാധിക്യതിലും തന്റെ പ്രാര്‍ത്ഥനാമുറിയില്‍ പ്രാര്‍ഥിച്ചു കൊണ്ടു ഇരിക്കുമ്പോള്‍ ആ കസേരയിൽ തല വച്ചാണ് അദ്ദേഹം മരണമടഞ്ഞത്. പിന്നീടു ആ മകൻ പറയുകയുണ്ടായി എന്റെ പിതാവ് അദ്ദേഹത്തിന്റെ സ്നേഹിതന്റെ മടിയിൽ തല വച്ചാണ് മരിച്ചത് എന്ന്. എത്ര പ്രത്യാശയോടെയുള്ള മരണം.
ഇതു പോലെ നമ്മുടെ പ്രാർത്ഥനാവേളകളിൽ നാമും നമ്മുടെ പ്രിയ സ്നേഹിതന്റെ സാമീപ്യം അനുഭവിക്കാറുണ്ടോ;
പ്രിയ ദൈവപൈതലേ ദൈവവചനം പറയുന്നു, കർത്താവിനോട് അടുത്തു ചെല്ലുവിൻ…. എന്നാൽ അവൻ നിങ്ങളോട് അടുത്തു വരും.
നമ്മൾ ദൈവത്തോടു അടുത്തു ചെല്ലാറുണ്ടോ???
ഒരു വ്യക്തിയോട് നമ്മൾ അടുത്ത് സഹകരിക്കുക വേണമെങ്കിൽ ആ വ്യക്തിയുമായി നമുക്കു നല്ല ഒരുആത്മബന്ധം വേണം. നമ്മുടെ പിതാവ് മാതാവ് സഹോദരങ്ങൾ ജീവിത പങ്കാളി അല്ലങ്കിൽ ഒരു അടുത്ത സുഹൃത്ത് ഇവരൊക്കെ ആകാം നമ്മൾ അടുത്ത ബന്ധം പുലർത്തുന്നവർ. അതേപോലെ ഒരു ഉറ്റ സുഹൃത്ത് എന്ന പോലെ കർത്താവുമായി കാര്യങ്ങൾ സംസാരിക്കാൻ നമുക്കു കഴിയാറുണ്ടോ???
ഈ ലോകത്തിൽ ഉള്ള നമ്മുടെ ബന്ധങ്ങൾ ഒക്കെ താൽക്കാലികം ആണ് എന്നാൽ ഒരിക്കലും മാറാത്ത ഒരിക്കലും നമ്മളെ മറക്കാത്ത സ്നേഹിതൻ കർത്താവ് മാത്രം: നമ്മുടെ സങ്കടവും സന്തോഷവും ഒക്കെ കർത്താവിനോട് പങ്ക് വയ്ക്കുക; നമ്മുടെ പ്രാർത്ഥനാവേളകൾ അതിനുള്ള അവസരങ്ങൾ ആക്കുക; കർത്താവിന്റെ സാന്നിധ്യം നമ്മുടെ പ്രാർത്ഥനകളിൽ ക്ഷണിക്കുക. അവന്റെ സാന്നിധ്യം അനുഭവിക്കുക.
വാക്കുകളിലോ ബാഹ്യമായപ്രകടനങ്ങളോ വെറും ചടങ്ങുകളോ ആയി മാറാതെ ഏകാന്തതകളിൽ നമ്മുടെ ഹൃദയത്തെ ദൈവത്തിനു മുന്നില്‍ പകരുന്ന അനുഭവങ്ങൾ ആയി മാറട്ടെ നമ്മുടെ പ്രാർത്ഥനാവേളകൾ…
നമുക്കും ആ നല്ല സ്നേഹിതന്റെ കൂട്ടുകാരാവാം…
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ!
*************************************